റീച്ചാര്‍ജിംഗ് എന്നത് നിത്യസംഭവമായ ഇക്കാലത്ത് ഫുട്ബോള്‍ പന്തും അതേവഴിയില്‍. 2026 ഫിഫ ലോകകപ്പിനെ ഏറ്റവും രസകരമാക്കുന്നതും ഇതുതന്നെ. 1973ല്‍ കേരളം കന്നി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോള്‍ പന്ത് റീച്ചാര്‍ജ് ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച് ഞാനടക്കമുള്ള അന്നത്തെ തലമുറ ചിന്തിച്ചിട്ടില്ല. ഗ്ലൗ ഇല്ലാതെ കേരളത്തിന്റെ ഗോള്‍വലയ്ക്കു മുന്നിലെത്തിയത് ഓര്‍മിച്ചുപോകുന്നു.
2026 ഫിഫ ലോകകപ്പില്‍ എത്തിനില്ക്കുമ്പോള്, സാങ്കേതികതയുടെ പാരമ്യത്തിലാണെന്നു പറയാം. അഡിഡാസ് നിര്‍മിച്ച ട്രിയോന്‍ഡ പന്താണ് 2026 ഫിഫ ലോകകപ്പില്‍ ഉപയോഗിക്കുന്നത്. ഇതിനുള്ളില്‍ സെന്‍സറിനായി ഒരു ചിപ്പ് ഘടിപ്പിചിച്ചിരിക്കുന്നു. ഓരോ സെക്കന്‍ഡിലും 500 ഡാറ്റകളാണ് ഈ സെന്‍സര്‍ ശേഖരിക്കുന്നത്. പന്തിന്റെ ചലനവും, അതിലുള്ള ഓരോ ടച്ചും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു.
വിഎആര്‍ സംവിധാനവുമായി ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നു. അതോടെ, മത്സരം നിയന്ത്രിക്കുന്ന റഫറിയുടെ ഇയര്‍ ബഡ്സിലേക്ക് സന്ദേശങ്ങള്‍ എത്തും. അവസാനം ഏത് കളിക്കാരനാണ് പന്ത് ടച്ച് ചെയ്തത്, ഹാന്‍ഡ്ബോള്‍, ഫൗള്‍ തുടങ്ങിയ ഓരോ സംഭവവും റഫറിക്കു മനസിലാക്കാം. റഫറിയിംഗ് സുഗമമാകാന്‍ ഇതില്‍പ്പരം എന്തുവേണം!
കളിക്കാരെ സ്കാന്‍ ചെയ്യും
കളിക്കാരെ സ്കാൻ ചെയ്തശേഷം കളത്തിലിറക്കുന്ന ഒരു കാലഘട്ടവും ഞങ്ങളുടെ സമയത്ത് ചിന്തയ്ക്ക് അപ്പുറം. 2026 ലോകകപ്പില്‍ പങ്കെടുക്കുന്ന 48 രാജ്യങ്ങളിലെയും കളിക്കാരെ ഇതിനോടകം ഫിഫ സ്കാൻ ചെയ്തുകഴിഞ്ഞു. അതായത് 23-ാം ലോകകപ്പില്‍ കളിക്കുന്ന 1248 കളിക്കാരും സ്കാനിംഗിനു വിധേയരായി.
ഓരോ കളിക്കാരുടെയും ത്രീ ഡി ഡിജിറ്റല്‍ മോഡല്‍ ഇതിനോടകം ഫിഫയുടെ ഡേറ്റയില്‍ എത്തി. ഇതിന്റെ കളത്തിലെ ഉപയോഗം ഓഫ് സൈഡ് അടക്കമുള്ളതിലാണ്. ഒരു താരം ഓഫ് സൈഡ് ആണോ എന്നത് നിഷ്പ്രയാസം കണ്ടെത്താം. അതായത്, ഓരോ സെക്കന്‍ഡിലും കളിക്കളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ത്രീ ഡി ദൃശ്യം ശേഖരിക്കപ്പെടുന്നു. അത് എഐയുമായി ചേര്‍ത്ത് ഫൗള്‍ അടക്കമുള്ളത് വിശകലനം ചെയ്യാം. അതായത്, എഐ നിയന്ത്രണത്തിലുള്ള ആദ്യ ഫിഫ ലോകകപ്പിനാണ് വ്യാഴാഴ്ച കിക്കോഫ് നടക്കുക.
ട്രിയോന്‍ഡ
സ്പാനിഷ് ഭാഷയില്‍ ട്രിയോണ്ട എന്നാല്‍ മൂന്ന് തരംഗങ്ങള്‍ എന്നാണ്. 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ, അമേരിക്ക രാജ്യങ്ങള്‍ക്കുള്ള ആദര സൂചകമാണ് ഈ പേര്. കാനഡയുടെ പ്രതീകമായി ചുവപ്പ് നിറവും മേപ്പിള്‍ ഇലയും മെക്സിക്കോയ്ക്കായി പച്ചയും ഗോള്‍ഡന്‍ ഈഗിളിന്റെ തലയും അമേരിക്കയെ പ്രതിനിധാനം ചെയ്ത് നീലനിറവും അഞ്ച് കോണുള്ള നക്ഷത്രവും പന്തില്‍ ആലേഖനം ചെയ്തിരിക്കുന്നു.
മുന്‍ ലോകകപ്പുകളിലെ സ്മാര്‍ട്ട് പന്തുകളില്‍ സെന്‍സര്‍ നടുവിലായിരുന്നു ഘടിപ്പിച്ചിരുന്നത്. ട്രിയോണ്ടയില്‍ ഇത് പന്തിനുള്ളിലെ ഒരു പ്രത്യേക പാളിയില്‍ വശങ്ങളോടൊപ്പമാണ്. പന്തിന്റെ ഹൃദയമിടിപ്പ് എന്നാണ് സെന്‍സറിനെ അഡിഡാസ് വിശേഷിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണ് പന്ത് നിര്മിച്ചെന്നതും ശ്രദ്ധേയം.